കടലാമ പറഞ്ഞ കഥ
അകലെ തിരകൾ ആരുടെയോ വരവിന് വഴിയൊരുക്കുന്നതുപോലെ.. മുയിലുകളുടെ നീല പ്രകാശത്തിൽ പുറകിലോട്ട് തിരകളെ തള്ളി കടലാമപ്പുറത്തൊരു കറുത്ത തടിച്ച മനുഷ്യൻ.... അയാളുടെ കൈകൾ ഉയരുന്നു... അതിനൊപ്പം കടലലകളിൽ ചെമ്മീൻ പുളക്കുന്നു... കടലാകെ ചെന്നിറം പടരുന്നു.. മുകളിൽ കടൽക്കാക്കകൾ ആർത്തു പറക്കുന്നു...
കടൽക്കാറ്റിൻ്റെ തലോടലിലും ദേഹം വല്ലാതെ വിയർക്കുന്നു... പുറത്ത് കുത്തിത്തറച്ചിരുന്ന മണൽത്തരികളെ തൂത്തെറിഞ്ഞ് അവൻ കടലിലേക്ക് നോക്കി... കടൽ വശങ്ങളിലേക്ക് പിളർന്ന മാതിരി സ്വപ്നങ്ങൾ എങ്ങോട്ടോ പിളർന്നു മാറി... അച്ഛൻ്റെ വരവും കാത്തിരിക്കുന്ന സ്വപ്നലോകിയായ മകൻ... ഇടവിട്ട് കാണുന്ന ആ പഴയ സ്വപ്നം... കടൽ... കടലാമ.. അച്ഛൻ... ചാകര.. എല്ലാം പഴയതുപോലെ... കടലിൽ അലിഞ്ഞു ചേർന്ന അച്ഛൻ്റെ ഉയർത്തെഴുന്നേൽപ്പിന് കാതോർത്തിരിക്കുന്ന വിഡ്ഢിയായ മകനേ.. കടൽ ഇതാ നീണ്ടു പരന്നു കിടക്കുന്നു...
കാലുകൾ കുന്തിച്ച് പടിഞ്ഞാട്ട് നോക്കിയിരുന്നു... വടക്കേ കടവിൽ നിന്ന് ഒരു ആരവം കേൾക്കുന്നു... പാഞ്ഞു വരുന്ന തിരയിൽ ചന്തി കഴുകി... ട്രൗസർ വലിച്ചു കേറ്റി വടക്കോട്ട് കുതിച്ചു... ഉടുമുണ്ട് വലിച്ചുകുത്തി താറുടുത്ത ഒരാൾ ചുവന്ന കുടവുമായി കടലിലേക്ക് ഇറങ്ങുന്നു... കിഴക്കുനിന്നു അസ്ഥി ഒഴുക്കാൻ വന്നവരാണ്... കൂടെയുള്ള ചുക്കിചുളിഞ്ഞ മുഖത്തോടുകൂടിയ കടുക്കനിട്ട കഷണ്ടിത്തലയൻ മാനത്തോട്ട് ധർമ്മതുട്ടുകൾ എറിയുന്നു... താഴെ കടിപിടി കൂടുന്ന കുട്ടികൾ.. ഞാനും അതിൽ കൂടി... നടപ്പുറത്ത് ആരോ ഊക്കിലടിച്ച പോലെ.... മഞ്ഞച്ച ചിരിയുമായി... ഹൈദ്രോസുട്ടി... അച്ഛൻ്റെ വളളത്തിൻ്റെ മുതലാളി...
നാണല്ലേടാ ചെക്കാ അനിക്ക്... ബെല്ല്യ മരക്കാൻ്റെ മോനാണ് പോലും... ത്ഫൂ....
ചിതറിത്തെറിക്കുന്ന കഫകട്ടകൾ മുഖത്ത് പറ്റിപ്പിടിച്ചതുപോലെ... ഉപ്പു കാറ്റ് ചെവിയിലൂടെ തുളച്ചു കയറുന്നു...
" എന്തൊരു വീരവാദം പറച്ചിൽ ആയിരുന്നു.... എടവം പതിനാറിന് സകല ഇടപാടും തീർക്കൂത്രേ.... എന്നിട്ട് എന്തായി കട്ടെടുത്ത ഒറ്റ വഞ്ചിയുമായി കാറ്റും കോളും നിറഞ്ഞ കടലിൽ ബല്യ കേറുവോടെ പോയതല്ലേ..... വല നിറച്ച് ചെമ്മീനുമായി വന്ന് എൻ്റെ കടം വീട്ടൂത്രേ.... എന്നിട്ട് എന്തായി... ഗർവ്വുള്ള മരക്കാൻ്റെ മോനല്ലേ... എടവം പതിനാറ് തൊട്ട് നീയങ്ങട് കേറിക്കോ... നയിച്ചു നയിച്ചു ബീട്ടാം..
കാറ്റും കോളും പിടിച്ച കടലിൽ തിരകളെ തള്ളി കട്ടെടുത്ത ഒറ്റ വഞ്ചിയിൽ.... തിരപ്പുറങ്ങളിലൂടെ ഊഞ്ഞാലാടി... തൊപ്പികൂടയിലൂടെ ഒലിച്ചെത്തുന്ന മഴത്തുള്ളികളെ തോൽപ്പിച്ച്... വല നിറയെ ചെമ്മീനും തേടിയുള്ള അച്ഛൻ്റെ യാത്ര... കടങ്ങൾ വീട്ടാനുള്ള ആ യാത്ര വെള്ളാരം താഴ്‌വരകളിലേക്ക് ആയിരുന്നോ അച്ഛാ ? അച്ഛൻ പറഞ്ഞു തന്ന കള്ളിൻ്റെ മണമുള്ള ആ കഥ ഇപ്പോഴും കാതിൽ മുഴങ്ങുന്നു...
മോനേ.. നീ എന്തിനാടാ പേടിക്കണേ..
ഈ കടലോളം കള്ളുകുടിച്ചാലും അച്ഛൻ ചാവൂലാ.. അച്ഛൻ മോനിക്കൊരു കഥ പറഞ്ഞു തരാം... ആരാ അച്ഛന് കഥ പറഞ്ഞു തന്നത് എന്ന് നിനക്കറിയാമോ... കടലാമ...
എപ്പോഴാന്ന് അറിയാമോ? കടലാമ മൊട്ടയിടുമ്പോൾ... നീ കണ്ടിട്ടുണ്ടോ കടലാമ മുട്ടയിടുന്നത്.. അതല്ലേ കാണേണ്ടത്...
മാനത്തുനിന്ന് നിലാവ് അങ്ങോട്ട് ഇറങ്ങി വരും.. നൂല് നൂലായിട്ട് അങ്ങനെ... അന്നേരം കടൽ അങ്ങ് പൊങ്ങും.. തിരകൾ പതഞ്ഞ് കരക്ക് അങ്ങോട്ട് ഒഴുകും...
ഒച്ചയും അനക്കവും ഇല്ലാതെ... പതഞ്ഞ്..,. പതഞ്ഞ്... ആ പതയിൽ നിന്ന് കടലാമ പുറത്തിറങ്ങും... വട്ടക്കണ്ണുകൾ പരതി.. ഇഴഞ്ഞിഴഞ്ഞ്... പഞ്ചാര പൂഴിയിൽ...
പങ്കായം പോലുള്ള കാൽപാദങ്ങൾ കൊണ്ട്... ഊക്കൻ ഒരു കുഴി കുഴിക്കും... കുഴിയിൽ ചന്തി കാട്ടി.. മണി മണി പോലുള്ള മുട്ടയിടും... വെളു വെളുത്ത മുട്ടകൾ..
പങ്കായ കാലുകൾ കൊണ്ട് പൂഴി വിതറി...തല്ലി. തല്ലി..ഉറപ്പിച്ച്..ഭദ്രമാക്കി... പിന്നെയൊരു പയ്യാരം പറഞ്ഞുകൊണ്ടുള്ള... നെഞ്ചത്ത് അടിച്ചുള്ള ഒരു കരച്ചിൽ ഉണ്ട്....,"
മക്കളെ എൻ്റെ പൊന്നു മക്കളെ... കാറ്റും കടലും ചതിച്ചില്ലെങ്കിൽ നമുക്ക് വെള്ളാരംകുന്നിന്റെ മുകളിൽ കാണാം... നിങ്ങൾ വരുന്ന ചാലുകളെ നിങ്ങൾ സൂക്ഷിക്കണം മക്കളെ... തിരച്ചരുവിൽ വലക്കണ്ണികൾ ഉണ്ടാവും... മുകളിൽ പ്രാഞ്ചി പറക്കുന്ന പരുന്തിൻ കൂട്ടങ്ങൾ ഉണ്ടാവും... അവരിൽ നിന്നെല്ലാം ഒളിച്ച് പുറത്തുള്ള വലിയ ഭാരവും പേറി വെള്ളാരം താഴ്‌വ്വരയിൽ തുഴഞ്ഞെത്തിയാൽ.... നിങ്ങൾ രക്ഷപ്പെട്ടു മക്കളെ അലയടികളില്ലാത്ത കടലാഴികൾ.... അലയടികളില്ലാത്ത കടലാഴിയിൽ... നിങ്ങളുടെ പുറത്തുള്ള ഭാരമെല്ലാം അലിഞ്ഞുപോകും പിന്നെ നിങ്ങൾക്ക്... മരണമില്ല..
കാറ്റുമണൽത്തരികളെ പറത്തിക്കൊണ്ടുവരുന്നു.... കണ്ണ് തുറക്കാൻ വയ്യാ... ഹൈദ്രോസുട്ടിയുടെ... തുപ്പൽ പുരണ്ട വാക്കുകൾ.. ഇപ്പോഴും ചെവിട്ടിൽ മുഴങ്ങുന്നു...," ഉശിരുള്ള മരക്കാൻ്റെ മോനാണ് പോലും... ത്ഫൂ... ചെവിട്ടിൽ ഇരുന്ന മുറി ബീഡി എവിടെപ്പോയാവോ? തുറയിലെ ആദ്യത്തെ മെട്രിക്യൂലേഷൻകാരൻ... സ്കൂളിൻ്റെ ജനലഴികളിലൂടെ... മീൻ വഞ്ചികളെ പരതാതെ... കറുത്ത ബോർഡിൽ തെളിയുന്ന വെളുത്ത അക്ഷരങ്ങളെ ഹൃദയത്തിൽ ഏറ്റിയവൻ.,.. നശിച്ച ഇന്നലകൾ വെറുതെ വലിഞ്ഞിഴഞ്ഞു വരുന്നു... വലിഞ്ഞു മീൻ ചാപ്പയിലേക്ക് നടന്നു... ചാപ്പ പാത്തിയിലെ ഉപ്പുവെള്ളത്തിൽ വീണ് തടിച്ചു വീർത്ത തവളകളുടെ ശവത്തിൻ്റെ രൂക്ഷഗന്ധം...
വെള്ളിനിലാവത്ത് കടലമ്മയ്ക്ക് എന്തു ഭംഗി! നിലാവിൻ്റെ ഇഴകൾ തിരകളിൽ കസവ് ഞൊറി തീർക്കുന്നു... പതിനെട്ടാം പട്ടയുടെ കുരുത്തോലകൾ കടൽക്കാറ്റിൽ സ്വകാര്യം പറയുന്നു... കിഴക്കുനിന്ന് ചെണ്ടമേളം ഒഴുകിയെത്തുന്നു... മകരമാസത്തിലെ അശ്വതി... ഭഗോതിയുടെ തിരുനാൾ... ആണ്ടുകൾക്കു മുമ്പ് ഈ കരയിൽ അടിഞ്ഞ് വെള്ളിനിലാവത്ത് തിളങ്ങിയ ഭഗവതി... ദേവിയെ പ്രതിഷ്ഠിച്ച മേലാളന്മാർ... പിന്നെ ദേവി അവർക്കു മാത്രം സ്വന്തം... പിന്നീട് എത്ര ചാകരകൾ ഈ കടവ് കണ്ടു... കഴിഞ്ഞ നല്ല കാലത്തെ സ്വപ്നം കണ്ടുറങ്ങുന്ന പഞ്ചാര മണൽത്തരികൾക്ക്.. എത്രയെത്ര കഥകൾ പറയാനുണ്ടാവും... താലങ്ങളുടെ വെട്ടത്തിൽ തിളങ്ങുന്ന മീനാക്ഷിയുടെ നീണ്ട കണ്ണുകൾ എന്നെ തിരയുന്നുണ്ടാവും... കോൽ തിരിയുടെ വെട്ടത്തിൽ തിളങ്ങുന്ന അവളുടെ മുഖം.. കാത്തിരിപ്പിൻ്റെ അരുണിമകൾ നീണ്ട മൂക്കിൽ അരിച്ച് എത്തുന്നുണ്ടാവും... വെളുത്ത കൊലുമ്പിച്ച അവളുടെ കൈകളിൽ ഇന്ന് ഒരായിരം കറുത്ത വളകൾ ഇടണം.... കിഴക്കേ കോണിൽ ഒരു അമിട്ടിൻ്റെ മിന്നലാട്ടം... ആയിരം വർണ്ണങ്ങൾ താഴേക്ക് ഇറങ്ങി വരുന്നു... കാലുകൾ നീട്ടി വെച്ച് കിതുക്കനെ നടന്നു...
പെട്രോ മാക്സ് വെളിച്ചത്തിലൂടെ ആനമയിലൊട്ടകം കളിക്കുന്നവരുടെ ഇടയിലൂടെ അയിത്തമ്പലത്തിനരികിലേക്ക് നടന്നു. വെടിക്കെട്ട് പുരയുടെ ഇറയത്ത് കൂനി കൂടിയിരിക്കുന്ന തള്ളമാർ. അവരുടെ അരികിൽ കൂട്ടിക്കെട്ടിയിരിക്കുന്ന ചരടുകളെ കൊത്തിപ്പൊളിക്കാൻ നോക്കുന്ന പൂവൻ കോഴികൾ. വിരിച്ചിട്ട കൈതോല പായയിൽ കുട്ടികൾ നാളത്തെ കോഴിക്കറി കളെ സ്വപ്നം കണ്ടുറങ്ങുന്നു. കൊല്ലം തോറും കുറഞ്ഞുവരുന്ന താലങ്ങൾ. താലമെടുക്കുന്നവരുടെ ഇടയിൽ അവളുടെ തിളങ്ങുന്ന കണ്ണുകൾക്കായി പരതി.ഉറക്കം കളിയാടുന്ന പല കണ്ണുകൾ അല്ലാതെ അവളുടെ നീണ്ട മിഴികൾ കണ്ടില്ല. പിന്നിൽ നിന്ന് ആരോ തോണ്ടുന്നു.., " നീ നോക്കണ ആളു വന്നിട്ടില്ല.. ഓൾടേ കല്യാണം ഉറപ്പിച്ചു .. പട്ടാളക്കാരനാ.! ഓള് കുറേ പൊയിലുണ്ടാക്കിയെന്നാ കേട്ടത്... ആ പട്ടാളക്കാരൻ്റെ ചുവന്ന കള്ളും മോന്തി നടക്കല്ലേ കറപ്പച്ചൻ... പോകട്ടെടാ നന്ദികെട്ട വർഗ്ഗങ്ങൾ.. നീ എന്താ ഒന്നും മിണ്ടാത്തെ.. ഹൈദ്രോസുട്ടിയുടെ കടവും വീട്ടി വരുമ്പോൾ പെണ്ണിൻ്റെ മൂക്കിൽ പല്ല് മുളക്കൂത്രേ..
ചുവന്ന പൂപ്പെട്ടികൾ കത്തിയമരുന്നു.. നൂൽചക്രങ്ങൾ വല്ലാത്തൊരു പ്രകാശത്തിൽ കറങ്ങുന്നു.. ആളുകൾ ആർപ്പു വിളിക്കുന്നുണ്ട്. ബലിക്ക് കാത്തുകിടക്കുന്ന ഏതോ പൂവൻകോഴി നേരം തെറ്റി കൂവുന്നു... കുരുതിക്കല്ലിൽ കല്ലിൽ ചിതറിത്തെറിക്കുന്ന ചോരത്തുള്ളികളെ പോലെ പൂപ്പെട്ടികൾ വീണ്ടും കത്തിയമരുന്നു., ആലിലകൾ കോച്ചി വിറക്കുന്നു... അരയിൽ കെട്ടിയ തോർത്തുമുണ്ട് കൊണ്ട് തലയാകെ വരിഞ്ഞു കെട്ടി... ഒച്ചയില്ല... തണുപ്പില്ല... മന്ദിച്ച കാഴ്ചകൾ മാത്രം.
പഞ്ഞകർക്കിടകം
നീണ്ട മഴകൾക്ക് ശേഷം കടൽ വീണ്ടും ഇളകി. മണ്ണരടുകൾ ഒരു വിധേയനെ പോലെ അലിഞ്ഞില്ലാതാകുന്നു... ഒഴിഞ്ഞ കരയിൽ പുതു വെള്ളത്തിന്റെ മനം പുരട്ടിൽ ഉണ്ടാക്കുന്ന കാറ്റിൽ മഴയത്ത് തകർന്നു പോയ ഞണ്ടിൻ മാളങ്ങളെ നോക്കിയിരുന്നു,.. ചണ്ടി തലപ്പുകൾക്കിടയിൽ നിന്ന് ചത്ത പാമ്പിനെ കൊത്തിവലിക്കുന്ന കാക്കകൾ... തിടുക്കത്തോടെ പാറിപ്പറന്നു പോകുന്ന ഇരുണ്ട മേഘങ്ങൾ... മഴക്കാർ കണ്ടാൽ അവളുടെ കണ്ണുകളിൽ ഇരുളിമ പരക്കുമല്ലോ... പോകുമ്പോൾ അവൾ എൻ്റെ ചങ്ങായിയോട് പറഞ്ഞുത്രേ... എൻ്റെ അച്ഛനെപ്പോലെ കുടിച്ചു നശിക്കരുതെന്ന് പറയാൻ.. അത് കേട്ടപ്പോൾ കുടിക്കണം എന്ന് തോന്നി അച്ഛനെപ്പോലെ ഈ കടൽ അത്രയും കുടിച്ചു വറ്റിക്കണമെന്ന് തോന്നി.. അച്ഛൻ്റെ ഉറ്റ ചങ്ങായി കാതിരാപ്ലയുടെ നനഞ്ഞ വാക്കുകൾ... ഇനക്ക് ഞമ്മള് തരൂല്ല... ദേ... ഇന്റച്ഛന് ഞാൻ കുറെ പാർന്നു കൊടുത്തിട്ടുണ്ട്... കൊറെ... എന്നിട്ട് എന്തായി,?
പതഞ്ഞെത്തുന്ന തിരകളും... ചെമ്മീൻ പുളക്കുന്ന.. ചെന്നിറവും.. മുകളിൽ ആർത്തു പറക്കുന്ന കടൽക്കാക്കകളുമായി ഒരു ചാകര.... വർഷങ്ങളായി ഈ കര കാതോർത്തിരിക്കുന്ന ചാകര... പിന്നെ ഈ കടങ്ങളുടെ നീരാളി പിടുത്തതിൽ നിന്നെനിക്കൂരാം... നെഞ്ചു നിവർത്തി ഈ കരയിലൂടെ നടക്കാം... കടങ്ങൾ ഇല്ലാതെ... കാറിത്തുപ്പുന്ന കഫക്കട്ടകളില്ലാതെ..... ഈ മാനത്ത് നോക്കി... നക്ഷത്രങ്ങളെണ്ണി... കടൽക്കാറ്റിൽ മുഴങ്ങുന്ന... അച്ഛൻ്റെ കഥകൾ കേട്ട്... മണൽത്തരികളിൽ മുഖം അമർത്തി... ശാന്തമായി എനിക്ക് ഉറങ്ങാം...
മേടം
ശാന്തമായ പുഴ പോലെ അവൾ ഉറങ്ങുന്നു..., ചെറിയ തിരകൾ ഏതോ മധുരമായ വിഷാദത്തിൻ്റെ ഈണം പോലെ... അകലെ പൂക്കുറ്റികൾ പോലെ... വെള്ളം ചീറ്റുന്ന കടലാനകൾ... നൃത്തം ചെയ്ത് നീങ്ങുന്ന സുന്ദരിമാരെ പോലുള്ള മീൻ കുരുന്നുകൾ... ചുറ്റും പരന്നു കിടക്കുന്ന കടൽ മാത്രം... വള്ളത്തിൽ നാട്ടുവർത്തമാനങ്ങളുടെ രസചരടുകൾ മുറുകുന്നു...ചരടിപ്പോഴും ഹൈദ്രോസ് മുതലാളിയുടെ കയ്യിൽ തന്നെ.. അടിമക്കൂട്ടങ്ങളെ നയിക്കാനുള്ള പടത്തലവനെ പോലെ വല കൂമ്പാരത്തിൽ ഇരുന്ന് വീര കഥകൾ പറയുന്ന ഹൈദ്രോസ്... ചെമ്മീൻ കോളു കണ്ട കണ്ണുകളോടെ അയാളുടെ വായിൽ നോക്കിയിരിക്കുന്ന ഇടപാടുകായി പറ്റിയ ഹതാശപരിക്ഷകൾ... ഏത് ബീവിയുടെ മുലക്കണ്ണുകൾ ആവോ കടിച്ചു പൊട്ടിച്ചത്... താടി രോമങ്ങളിൽ പറ്റിപ്പിടിച്ചിരിക്കുന്ന തുപ്പലുകൾ...ഹതാശപരിക്ഷകളുടെ മുഖങ്ങൾ വലിഞ്ഞുമുറുകുന്നു...
കൈകൾ ഇപ്പോൾ കുഞ്ഞീബിയുടെ തുടയിടുക്കിൽ എത്തിയിട്ടുണ്ടാവും... എത്ര തവണ കേട്ടതാണ് ഈ കഥകൾ.. നാണം കെട്ടവൻ...
തെള്ളി തെറിച്ചു പോകുന്ന ചെമ്മീൻ കുരുന്നുകൾ.... വള്ളത്തോടു കാതോർത്ത് ചാഞ്ഞു കടലിൻ്റെ ഒഴുക്കിന് കാതോർത്തു.. .. അടിയൊഴുക്കുകളുടെ ഗതി വ്യതിയാനങ്ങൾ... കള്ളിയാണിവൾ പുറമേ ശാന്തത നടിച്ച് ഉള്ളിലേക്ക് വലിച്ചെടുക്കാൻ തക്കം പാർത്തിരിക്കുന്ന കള്ളി... വെള്ളത്തിൻ്റെ കുത്തൊഴുക്കുകൾ... ചുഴികൾ എവിടെയൊക്കെയോ കറങ്ങിത്തിരിയുന്നു...
കഥ പറച്ചിലുകൾ പെട്ടെന്ന് നിലച്ചു.... ഹൈദ്രോസ് മുതലാളിയുടെ ഒച്ച വിളി കനത്തു.....വല എറക്കട ചെയ്താൻമാരേ... എരച്ച് പായുന്ന കോര കൂട്ടങ്ങൾ... കെടാ.., കെടാ... ചെണ്ടക്കാരനെ പോലെ കുഞ്ഞാപ്പു വള്ളത്തിൽ ആഞ്ഞു തട്ടുന്നു.... വെള്ളം വാറാണ് വല ഇറക്കല്ലേ.. നമുക്ക് കഴിച്ചിൽ ഉണ്ടാവൂല.. പോടാ കുഞ്ഞനന്താ... നീ എത്രയായാലും കുഞ്ഞൻ തന്നെടാ... കടലറിയുന്ന വല്യമരക്കാൻ... ആ ചെക്കൻ പറയണ കേൾക്കാണ്ട് വല ഇറക്കടാ ഇബിലീസുകളെ... ഹൈദ്രോസ്ക്കാ.,. ഞാൻ പറയുന്നത് കേൾക്ക്... കാറ്റും കോളും വരാനുള്ള ലക്ഷണമുണ്ട്... ചെലക്കാണ്ട് നീ നിൻ്റെ പണി നോക്കടാ ചെക്കാ... വലക്കള്ളികളിൽ നിന്ന് വലകൾ വെള്ളത്തിലേക്ക് ഊർന്നിറങ്ങുന്നു... താഴ്ന്നു പോകുന്ന ചെമ്പു വളയങ്ങൾ...
തെമ്പ്രായിൽ നിന്ന് ഒരു കറുത്ത പൊട്ട് അടുത്തുവരുന്നതുപോലെ... വള്ളത്തിൻ്റെ അണിയത്ത് കേറി നിന്ന് നോക്കി.. ഓൻ ഓൻ്റെ അച്ഛനെ നോക്കാവും... ഹൈദ്രോസുട്ടിയുടെ മഞ്ഞച്ച ചിരി കാതുകളിൽ ചുരക്കുണ്ടാക്കുന്നു... ആ കറുത്ത പൊട്ട്.. അടുത്തടുത്തു വരുന്നു.... അതിന്റെ വലുപ്പം കൂടിക്കൂടി വരുന്നു... മദ മിളകി വരുന്ന ഒരു ആനക്കുട്ടിയെ പോലെ.., കറുത്ത ചിറകുകൾ ചുറ്റിനും മൂടുന്നു.. ശാന്തമായി ഉറങ്ങിയ അവളുടെ തിരമാല കൈകൾ ഉയരുന്നു... കുഞ്ഞനന്തൻ പതുക്കെ ചിരിച്ചു... അത് പിന്നീട് ഒരു ആർത്തട്ടഹാസമായി... കറുത്ത തിരമാലകൾ ഉയർന്നുപൊങ്ങി... കടലാമ കൂട്ടങ്ങൾ ഇളകി...
തെക്കേ അഴിതൊട്ട് വടക്കേ അഴി വരെ... പെട്രോ മാക്സ് ലൈറ്റുകൾ നിരനിരയായി കത്തുന്നു.. ഒരു കപട നിലാവ് പോലെ... എല്ലാ കണ്ണുകളും തിരപ്പുറങ്ങളിലാണ്... എവിടെയെങ്കിലും ഒരു പാഴ്ത്തടി അടിഞ്ഞാലും എല്ലാവരും ഓടി കൂടുന്നു... നഷ്ടബോധത്തോടെ വീണ്ടും തിരപ്പുറങ്ങളിൽ മിഴിയൂനുന്നു..
കാതിരാപ്ലേ.. ഇനിയിപ്പോ എല്ലാ മയ്യത്ത് അടിഞ്ഞിട്ടും ഓൻ്റെ മയ്യത്ത് മാത്രം... നിങ്ങൾ തിരക്കാണ്ട് നിൽക്ക്.. ഇന്നു മൂന്നാം പക്കാ അടിയും ഉറപ്പാ.. ഇതുപോല നല്ലേ... ഓൻ്റെ അച്ഛന്റെ മയ്യത്തും കാത്തിരുന്നത്... എന്നിട്ട് എന്തായി?..
അനിക്കത്ര എടങ്ങറാണെങ്കി ആണെങ്കിൽ ഇയ്യി.. കുടിപ്പോയി കിടന്നോ.. ഇയ്യ് ബേജാറാകണ്ട.. അമ്പലനടയിൽ നിന്ന് വെടിമുഴങ്ങി... മഞ്ഞിൻ്റെ മൂടിച്ചകൾ വിട്ടൊഴിഞ്ഞുവരുന്നു... ഞണ്ടുകൾ ഇര തേടി ഇറങ്ങിക്കൊണ്ടിരിക്കുന്നു...
പൂഹേയ്...പൂ ഹേ യ്.. വടക്കുനിന്ന് ഒരു ആരവം കേൾക്കുന്നു.. എല്ലാവരും വടക്കോട്ട് കുതിക്കുന്നു.. അടിഞ്ഞിട്ടുണ്ടാവും... അടിഞ്ഞിട്ടുണ്ടാവും.. ചാപ്പപാത്തിയിൽ കിടന്നു കുതിർന്നു വീർത്ത തവളയുടെ മരവിച്ച വെളുപ്പ്... അളിഞ്ഞ മാംസത്തിൻ്റെ നശിച്ച ഗന്ധം... മീനുകൾ വികൃതമാക്കി.. ഇല്ല അതവനാവില്ല.. പീളകെട്ടിയ കണ്ണുകൾ തുടച്ച് ആണിക്കാലുകൾ നീട്ടി..കാതീരാപ്ല വടക്കോട്ട് കുതിച്ചു..
വടക്കോട്ട് അടുക്കുംതോറും കടലലകൾ കുറഞ്ഞുവരുന്നു.. വടക്കേ അഴിയിൽ നിന്ന് തെക്കോട്ട് ചാഞ്ഞ് ഒതുങ്ങി കിടക്കുന്ന കടൽ.. ഒരു പുഴ പോലെ ശാന്തമായി അവൾ കിടക്കുന്നു.. പതഞ്ഞ നേർത്ത തിരമാലകൾ മാത്രം... കടലലകളിൽ.. ചെമ്മീൻ പുളക്കുന്നു... ചാകര കാക്കകൾ ആർത്തു പറക്കുന്നു... എങ്ങും ആർത്തു പറക്കുന്ന കടൽ കാക്കകൾ... ചാകരകാക്കകൾ... എല്ലാവരും അവനെ മറന്നു.. ആണ്ടുകൾക്ക് ശേഷം ഇതാ തുറയിൽ ചാകര വന്നു... ഇനി സമൃദ്ധിയുടെ നാളുകൾ.. കാതിരാപ്ല കണ്ണുകൾ തുടച്ച്.. വടക്കോട്ട് നടന്നു...
കാതിരാപ്ല തൻ്റെ ഉറക്ക ചടവുള്ള കണ്ണുകൾ തിരുമി പടിഞ്ഞാറോട്ട് നോക്കി സ്വപ്നമാണോ യഥാർത്ഥ്യമാണോ അതാ പതഞ്ഞൊതുങ്ങി കിടക്കുന്ന ചാകര തിരകളിലൂടെ കടലാമ പുറത്തേറി അവർ വരുന്നൂ.. ചുറ്റും ചെമ്മീൻ പുളക്കുന്നു... ചാകര കാക്കകൾ ആർത്ത് പറക്കുന്നു.. അവരെ എതിരേല്ക്കാനായി അയാൾ തൻ്റെ ആണി കാലുകൾ നീട്ടി പതഞ്ഞ് ഒതുങ്ങി കിടക്കുന്ന കടലിനെ ലക്ഷ്യമാക്കി കാലുൾക്ക് കരുത്തേറ്റി പാഞ്ഞു...
സൂചികകൾ;
മുയിൽ: കടലിൽ കാണുന്ന ഒരു തരം പ്രകാശം പരത്തുന്ന സൂക്ഷ്മജീവികൾ.
തെമ്പ്രാ: തെക്ക് പടിഞ്ഞാറ്
വട്രാ.: വടക്ക് പടിഞ്ഞാറ്
ഇടവം പതിനാറ്.: അന്നാണ് കടപ്പുറത്ത് ഇടപാടുകൾ തീർക്കുന്ന ദിവസം ഇടവം 16ന് പൈസ കൈപ്പറ്റിയ തൊഴിലാളികൾ അടുത്ത ഇടവം 16 വരെ ആ മുതലാളിയുടെ കീഴിൽ പണി ചെയ്യണം എന്നാണോ ആ കടം തീർക്കുന്നത് ആ ദിവസം അവർ സ്വതന്ത്രരാകും
വര : സുധി അന്ന
What's Your Reaction?