ചാവ്
ചത്തുകുത്തിയിരിക്കുക എന്ന് കേട്ടിട്ടേയുള്ളൂ!
രാത്രി ഒരു രണ്ട് മണിയോടടുപ്പിച്ച് വാച്ച്മാൻ സുധാകരൻ കാവലരിക്കുന്നെന്ന വ്യാജേന കൂർക്കം വലിച്ചുറങ്ങുന്ന നേരത്ത്, കയ്യിലൊരു മുറി ബീഡിയും പിടിച്ച്, മോർച്ചറിയുടെ അകച്ചുവരിനെ വീണ്ടും വീണ്ടും കറുപ്പണിയിച്ച് തങ്കപ്പൻ എഴുന്നേറ്റിരിക്കും.
ഒരായുസ്സ് മൊത്തം വലിച്ചു വിട്ടിട്ടും കെടാത്ത ആ തീ നാളം അയാളുടെ ഉള്ള് പോലന്നേരം ആ കൈയിലിരുന്നാളിക്കത്തും. ജീവിച്ചിരുന്നപ്പോഴും നല്ലൊരു നിരീക്ഷകനാണയാൾ . കളപ്പുരയിലും, അടുക്കളപ്പുറത്തും, പഞ്ചായത്തുഹാളിലും അങ്ങനെ വേർതിരിവില്ലാതെ, സ്ത്രീ ഗന്ധമുള്ള സകലയിടങ്ങളിലും അയാളുടെ കണ്ണ് ചെന്നെത്തും, കാണണ്ടാത്തത്തിനെ കാണും, കേൾക്കണ്ടാത്തത് മാത്രം കേൾക്കും.
അങ്ങനൊരു കാഴ്ചയ്ക്കിടയിലാണ് നടുറോട്ടിൽ രാത്രി പാഞ്ഞുവന്നൊരു പാണ്ടിലോറിക്കടിയിൽപ്പെട്ട്, ഉടല് കീഴ്പ്പോട്ടും ഉയിര് മേല്പോട്ടും പോയത്. തങ്കപ്പൻ്റെ അഭിപ്രായത്തിൽ അയാളുടെ ഉയിര്, ആ കാഴ്ച കണ്ടപ്പോഴേ പോയതാണ്. ലോറി വന്നില്ലായിരുന്നേൽ താൻ നെഞ്ചുപൊട്ടി ചത്തുപോയേനെ എന്നാണ് മൂപ്പരുടെ പക്ഷം. കാരണം; ആ കാഴ്ച അങ്ങനൊന്നാരുന്നു! തങ്കപ്പൻ്റെ പോലെ, അത്ര നല്ലതല്ലാത്ത ഉയിരുപോലും വിറച്ച് വിറങ്ങലിച്ച്, ഉടലുവിട്ടോടി പ്പോകാവുന്ന ഒന്ന്.
ഈ രാത്രിയിലും അയാൾ തനിക്കൊപ്പം കിടക്കുന്ന അഗതികളെ നോക്കി. അയാൾക്ക് ചിരി വന്നു. അങ്ങേ അറ്റത്ത് കിടക്കുന്നത് സ്ഥലം എസ് ഐയാണ്, ജീവനുണ്ടെന്നഹങ്കരിച്ച കാലത്ത്, സകലവൃത്തികേടും ചെയ്തു നടന്നിട്ട് ഏതവൻ്റെയോ പിച്ചാത്തിപ്പിടിക്ക് തീർന്ന്, ഭാര്യക്കും വേണ്ട, മക്കൾക്കും വേണ്ട, ഈ തണുപ്പത്ത് മരണം മണക്കുന്ന ഈ മുറിയുടെ മൂലക്ക് കിടന്ന്, ഫോർമാലിൻ കലർന്ന ദേഹത്തുനിന്നും പുറത്തുക്കടക്കാനാവാതെ, അറച്ചറച്ച് അയാളുടെ ആത്മാവ് പിടയുന്നത് നോക്കി തങ്കപ്പൻ ഒന്ന് ചിരിച്ചു!
"ചാവുമ്പേം യൂണിഫോം ഉണ്ടാവൂന്നാർന്ന് അവൻ്റെ ഭാവം!" തങ്കപ്പൻ പുച്ഛത്തോടെ പുകയൂതി വിട്ട്, അടുത്തയാൾക്ക് നേരെ നോക്കി.
തൊട്ടപ്പുറം സീത, രാമനുപേക്ഷിച്ച് പോയപ്പോ, ഭൂമിലേക്ക് പോയ സീതയല്ല, കൽപ്പണിക്കാരി സീത! കൂലികൂട്ടി ചോദിച്ചതിന് സൈമൺ മുതലാളി പത്താംനിലയുടെ മുകളിൽ നിന്ന് ഭൂമി കാണാൻ വിട്ട സീത.
"നല്ലസ്സല് അപകടമരണം". തങ്കപ്പന് പിന്നേം ചിരി വന്നു.
അങ്ങനെ ഓരോന്നോർത്തിരിക്കുമ്പോഴാണ് മോർച്ചറിക്കപ്പുറത്തെ കല്ലറ തുറന്ന് വേലായുധൻ വരുന്നത്. താങ്കപ്പനങ്ങ് വിറഞ്ഞുകേറി.
"രണ്ടീസം മുൻപ് വരെ ഇവിടെ കിടന്നോനാ, ആ പെമ്പറന്നോത്തിക്കും പിള്ളേർക്കും കനിവുണ്ടായോണ്ട് അവനങ്ങനെ വെള്ളേം വെള്ളേം ഇട്ട് സുന്ദരനായി വരാൻ പറ്റി. മൂക്കിൽ വെച്ച പഞ്ഞി മൂക്കുത്തി പോലെ തൂങ്ങികിടക്കുന്നുണ്ട്. എന്താ ചിരി, ഇനി ഇവൻ ചത്തില്ലേ!"
"ആഹാ, ആരാത്! പാണ്ടിലോറി കേറണേനുമുമ്പ്, ഏതോ പെണ്ണിനെക്കണ്ട്, അറ്റാക്ക് വന്ന് ചത്ത, തങ്കപ്പനോ.."
വേലായുധൻ തുടങ്ങി.
"അങ്ങനെ ഏതോ പെണ്ണൊന്നുമല്ല! ഞാൻ കണ്ടത് എനിക്കേ അറിയൂ."
"ഫാ ! നീയിത് ചത്ത് വന്നത് മുതൽ പറയാൻ തുടങ്ങീതല്ലേടാ, ഇത്രക്ക് ഹൂറിയായിരുന്നോ ഓള്, ഒറ്റടിക്ക് നീ തട്ടിപോകാൻ മാത്രം!"
"അയിന് ഞാനവളെ കണ്ടല്ല പേടിച്ചത്."
"പിന്നെ..?"
"ഒരലർച്ച, അമ്മേന്നും അച്ഛാന്നും ഒക്കെ, എടക്കെപ്പോഴോ ദൈവത്തിനെ, പിന്നീടത് ഞരങ്ങലായി, നേർത്ത് നേർത്ത്... പിന്നതങ്ങോട്ടില്ലാണ്ടായി. ഞാൻ ചെന്ന് നോക്കുമ്പോ ഒരു പെണ്ണ്, തുണി കാണാത്തിടത്തെല്ലാം വരഞ്ഞും മുറിഞ്ഞും, അത്രേം ചോര, ഞാൻ ഭരണിക്ക് കൊടുങ്ങല്ലൂരമ്മേടേരെ മാത്രേ കണ്ടുള്ളൂ! അത്ര ചോര"
"ആരാ.. അയിനെ?"
"പേരറിയാത്ത, മൂന്നാല് പേര്, ഇവിടാദ്യാണ്. ആരായാലെന്താ! അതിനവര് കൊന്നാ എനിക്കിത്രേം ഞെട്ടലില്ലാർന്ന്."
"ആ ഇപ്പയെല്ലായിടത്തും ഇതന്നെ, 'പീഡനം'.
പത്രക്കാർക്ക് കോളായി."
"എന്നാലുമെൻ്റെ വേലായുധാ, ഞാൻ കണ്ട കാഴ്ച! ആ കൊച്ച്!"
"ആ വിട്ടുകളയടാ! പാതികുഴപ്പം ഇവളുമാരുടെ തന്നെയാ, ഇതിനോടൊക്കെയാരാ ആ നേരം വെളീലെറങ്ങാൻ പറഞ്ഞ്"
"വെല്ല ആവശ്യത്തിനുമായീരിക്കോടെ, അയിന്റെ കയ്യിലെന്തോ ഇണ്ടാർന്ന്, പേപ്പറോ, ബാഗിൻ്റെ പിടിയോ, താക്കോലോ അങ്ങനെന്താണ്ട്."
"ഒന്നുമല്ലാ, പാതിരാത്രിക്ക് ഇവളുമാർക്കൊക്കെ ഒരാവശ്യേ ഉള്ളൂ, അതിപ്പ എന്താന്ന് ഞാൻ പറഞ്ഞരണ്ടല്ല നിനക്ക്!"
"അതില്ല' തങ്കപ്പൻ പമ്മിച്ചിരിച്ചു.
അവര് വീണ്ടും പറഞ്ഞ്,വീണ്ടും വീണ്ടും പറഞ്ഞ്,
ചത്ത പെണ്ണ് വീണ്ടും വീണ്ടും ചത്ത്, വീണ്ടും വീണ്ടും ചത്ത്, ചീഞ്ഞ്.
ഫോർമാലിൻ മണക്കുന്ന മുറിയുടെ വാതിൽ തുറന്ന് പുറത്തുപോകും മുൻപ്, ഇങ്ങ് വടക്കേ അറ്റത്തെ പെട്ടികളിലൊന്നിൽ നിന്നൊരാത്മാവും വീണ്ടും ചത്ത്!അതിൻ്റെ നെഞ്ചിൽ നിന്ന് ചോര വാർന്ന്, കയ്യും കാലും തൂങ്ങികിടന്ന്, കണ്ണും ചുണ്ടും തിരിച്ചറിയാത്തൊരു വികൃതരൂപം തന്നെ കടന്നുപോയ പോലെ തങ്കപ്പന് തോന്നി. അത് കാര്യമാക്കണ്ടയാൾ വീണ്ടും പറഞ്ഞ്,
വീണ്ടും വീണ്ടും പറഞ്ഞ്, ചത്ത പെണ്ണ് പിന്നേം ചത്ത്, പിന്നേം പിന്നേം ചത്ത്!
വര : സുധി അന്ന
What's Your Reaction?