വേട്ടക്കാരൻ
"വൃന്ദേച്ചി ... വൃന്ദേച്ചി ..."
മാളൂൻ്റെ ശബ്ദം അടുത്തടുത്ത് വരുന്നതായി തോന്നിയപ്പോഴാണ് വൃന്ദ ചിന്തയിൽ നിന്നുണർന്നത് . നിറഞ്ഞു വന്ന കണ്ണുകൾ തുടച്ച് ഒരു പുഞ്ചിരി ചുണ്ടിലൊട്ടിച്ച് അവൾ തിരിഞ്ഞു നോക്കി.
"ആ ഇവിടെ ഇരിപ്പാ ! എത്രനേരമായി അമ്മ വിളിക്കുന്നു കാണാതായപ്പോൾ എന്നെ പറഞ്ഞു വിട്ടതാണ്. എന്താപ്പാ ഇത്രേം ചിന്തിച്ച് കൂട്ടുന്നത്? . കുഞ്ഞുവാവ വരാൻ ഇനി അധികം ദിവസമൊന്നും ഇല്ലാട്ടാ. എഴുന്നേറ്റു വന്നേ ... വാ,അമ്മയുടെ അടുത്തു പോകാം...."
വൃന്ദയുടെ നിറവയറു നോക്കി അവളുടെ കൈ പിടിച്ചു മാളു .
ആയാസപ്പെട്ട് എഴുന്നേറ്റ് അവൾക്കൊപ്പം നടക്കുമ്പോഴും പെയ്യാൻ വെമ്പിയൊരു കാർമേഘം ആ മിഴിക്കോണിൽ തങ്ങി നിൽക്കുന്നുണ്ടായിരുന്നു.
"നീ എന്തെടുക്കായിരുന്നു പെണ്ണേ ?എത്ര നേരമായി ഞാൻ ഇവിടെ കിടന്നു വിളിക്കുന്നു. അല്ലെങ്കിലും കുറച്ചു ദിവസമായി ഞാൻ ശ്രദ്ധിക്കുന്നു നിൻ്റെ മുഖത്തെ മ്ലാനത. അമ്മയോട് പറയാൻ പറ്റാത്ത എന്തു സങ്കടാ എൻ്റെ കുട്ടിക്ക്." നന്ദിനി അവളുടെ മുടി തഴുകി കൊണ്ട് ചോദിച്ചു.
തിളക്കമറ്റ പുഞ്ചിരിയിൽ മറുപടിയൊതുക്കി കറിക്കു വെച്ച തേങ്ങയെടുത്തവൾ നിന്നു ചിരകാൻ തുടങ്ങി.
"അച്ഛൻ എത്തിയില്ലേ അമ്മേ, കാലത്ത് തന്നെ എങ്ങോട്ടാണ് പോയത്. അമ്മയോടൊന്നും പറഞ്ഞില്ലേ"ആകാംഷയോടെ അവൾ അമ്മയുടെ മുഖത്ത് നോക്കി.
കർഷകനായ ഗോപാലൻ്റെ രണ്ടു മക്കളാണ് വൃന്ദയും മാളവികയും. വൃന്ദ വിവാഹിതയും ഒരു കുഞ്ഞിൻ്റെ അമ്മയാകാൻ പോകുന്നവളുമാണ്. മാളവിക പത്ത് കഴിഞ്ഞ് പ്ലസ് വണ്ണിലേക്കുള്ള തയ്യാറെടുപ്പിലാണ്. ഡിഗ്രി കഴിഞ്ഞ് കമ്പ്യൂട്ടർ പഠിക്കാൻ പോയിരുന്ന വൃന്ദയെ കണ്ട് ഇഷ്ടപ്പെട്ടു വന്നതാണ്
ആനന്ദ്. ഒരു സോഫ്റ്റ്‌വെയർ കമ്പനിയിൽ ജോലിയുള്ള ആനന്ദ് അച്ഛനെയും അമ്മയെയും കൂട്ടി വൃന്ദയെ കാണുകയും നിശ്ചിത സമയത്തിനുള്ളിൽ വിവാഹ ഉടമ്പടിയിൽ ഒപ്പ് വെയ്ക്കുകയും ചെയ്തു.
തെറ്റില്ലാത്ത കുടുംബവും ജോലിയും കണ്ടപ്പോൾ വൃന്ദയുടെ അച്ഛന് മറ്റൊന്നും ചിന്തിക്കാനുണ്ടായില്ല. പറഞ്ഞ സ്ത്രീധനക്കരാറിൽ അയാൾ സമ്മതം അറിയിച്ചു. പക്ഷേ അത്തവണത്തെ മഴ അയാളെ ചതിച്ചു. എന്നിട്ടും പറഞ്ഞ വാക്ക് പാലിക്കാൻ കടമെടുത്തും ലോൺ തരമാക്കിയും പറ്റുന്നപോലെ മകളെ കല്യാണം കഴിപ്പിച്ചയച്ചു. ബാക്കി തുക എത്രയും പെട്ടെന്നു തരാം എന്നുള്ള വാക്കാൽ അവരുടെ ജീവിതം മുന്നോട്ട് പോയി.
"മോളേ ആനന്ദ് നിന്നെ വിളിച്ചിരുന്നോ. നീ ഇങ്ങോട്ടു പോന്നതിൽ പിന്നെ ഒന്നോ രണ്ടോ തവണയല്ലേ അവൻ ഇവിടെ വന്നിട്ടുള്ളു. ബാക്കി കാശ് അച്ഛൻ എത്രയും പെട്ടെന്നു കൊടുത്തു തീർക്കും മോള് അതോർത്തു വിഷമിക്കേണ്ട ട്ടോ". വാത്സല്യത്തോടെ നന്ദിനി അവളെ നോക്കി പറഞ്ഞു
ഒന്നും പറയാതെ വൃന്ദ അടുക്കളയിൽ നിന്നും ഹാളിലേക്ക് നടന്നു. പാവം അമ്മ ഒന്നും അറിയാതെ ആണല്ലോ ഇതൊക്കെ പറയുന്നത്. ആനന്ദിനെ കുറിച്ച് അറിഞ്ഞതൊക്കെ അച്ഛനോടും അമ്മയോടും എങ്ങനെ പറയും. കല്യാണത്തിന് ശേഷം സന്തോഷകരമായി നീങ്ങിയിരുന്ന ദാമ്പത്യം പെട്ടെന്നാണ് ഒരു കൊടുങ്കാറ്റിൽ ആടിയുലഞ്ഞത് .
രണ്ടു വർഷത്തെ വിവാഹജീവിതം അവളെ ശരിക്കും മടുപ്പിലെത്തിച്ചിരുന്നു. ഹണിമൂൺ കാലങ്ങൾ എത്ര സന്തോഷത്തോടെ ആണ് കടന്നു പോയത്. ഇടയിലെപ്പോഴോ കല്യാണ ആവശ്യത്തിന് എടുത്ത കടങ്ങളെയും വീട് എടുത്തതിനെയും കുറിച്ച് പറഞ്ഞ് ആനന്ദേട്ടൻ വിഷമിക്കുന്നത് കണ്ടപ്പോഴാണ് ഉള്ള സ്വർണ്ണങ്ങൾ ഊരി കൊടുത്ത് കടം വീട്ടിക്കൊള്ളാൻ പറഞ്ഞത്. പിന്നെയും ആവശ്യങ്ങൾ കൂടിയപ്പോൾ കൊടുക്കാൻ തൻ്റെ കയ്യിൽ ഒന്നുമില്ലെന്ന് പറഞ്ഞിട്ടും ഉപദ്രവം പലതരത്തിൽ സഹിക്കേണ്ടി വന്നു. എല്ലാം സഹിക്കാം പക്ഷേ മാനം പോലും മറ്റുള്ളവർക്ക് അടിയറവ് വെക്കേണ്ടി വരുമെന്നായപ്പോൾ നാലു മാസം ആയ താൻ അന്ന് തന്നെ വീട്ടിലേക്ക് പോന്നു. പതിയെ അച്ഛനോടും അമ്മയോടും പറഞ്ഞു ബോധ്യപ്പെടുത്താം എന്ന തീരുമാനത്തോടെ... പക്ഷേ ഇതുവരെ തനിക്കു അതൊന്നും പറയാൻ കഴിഞ്ഞിട്ടില്ല. അവർക്ക് അതൊരിക്കലും താങ്ങില്ലെന്നു അവൾക്കറിയാം.
ജോലിയില്ലാത്ത മരുമകൻ്റെ ദു:ശീലങ്ങളെ കുറിച്ചറിയുമ്പോൾ....ഈ കാണുന്ന മിനിപ്പുകളെല്ലാം കടമെടുത്ത കാശിൻ്റെ ബലത്തിലുള്ള കാട്ടികൂട്ടലുകൾ മാത്രമെന്നറിയുമ്പോൾ.... ആ പാവങ്ങൾക്ക് ഒരിക്കലുമത് താങ്ങില്ലെന്ന് അവൾക്കറിയാമായിരുന്നു .പോരാത്തതിന് ചീത്ത കൂട്ടുകെട്ടുകൾ ഉണ്ടെന്നുള്ളതും.
അവളുടെ തുറന്നുള്ള ചോദ്യങ്ങൾക്ക് പിടി കൊടുക്കാതെ അയാൾ ഒഴിഞ്ഞു മാറി നടന്നു.
ഒളിഞ്ഞും പതുങ്ങിയുമുള്ള ഫോൺ വിളികൾ....പെൺ സംസാരങ്ങൾ. ചുറ്റുവട്ടത്തും ഇവരെക്കുറിച്ചു നല്ല അഭിപ്രായമൊന്നും കേട്ടിട്ടില്ല. എന്തൊക്കെയോ കള്ളത്തരങ്ങൾ ഒളിച്ചു വെച്ചുള്ള ജീവിതം.
"ചേച്ചി , ദേ ടിവിയിൽ ആനന്ദേട്ടനെ പോലെ ഒരാൾ. ശരിക്കും അതുപോലെ തന്നെ" മാളവിക ഉറക്കെ വിളിച്ചു കൂവി.
അതെ, ആനന്ദേട്ടനെ പോലെ അല്ല ആള് തന്നെയല്ലേ ഇത്! . വൃന്ദ ഉയർന്ന നെഞ്ചിടിപ്പോടെ സോഫയിൽ ഇരുന്നു. വെണ്ടയ്ക്ക അക്ഷരത്തിൽ എഴുതി കാണിക്കുന്നുണ്ട് വിവാഹ തട്ടിപ്പ് വീരൻ അറസ്റ്റിൽ എന്ന്. പല പേരുകളിൽ പല സ്ഥലങ്ങളിൽ നിന്നും വിവാഹം കഴിച്ച് ഒന്നുരണ്ട് വർഷങ്ങൾക്കുള്ളിൽ ദാമ്പത്യം അവസാനിപ്പിച്ചു കടന്നു കളയും. ഇത്തവണ തമിഴ് നാട്ടിലെ ഒരു ഉൾഗ്രാമത്തിൽ നിന്നാണ് പ്രതിയെ പിടിച്ചിരിക്കുന്നത്. ചില സ്ത്രീകളുടെ പരാതിയെ തുടർന്നാണ് അറസ്റ്റ് ചെയ്യപ്പെട്ടത്. വാർത്തകളിലൂടെ കണ്ണോടിക്കുമ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി മുന്നിലെ കാഴ്ചകൾ അവ്യക്തതയോടെ അവൾക്കു മുന്നിൽ വന്നു .വാർത്ത കേട്ടു ഓടി വന്ന നന്ദിനി ആദ്യ പകച്ചിലിൽ നിന്നും മുക്തയായതോടെ അവൾക്കരികിൽ വന്നിരുന്ന് അവളെ നെഞ്ചോട് ചേർത്തു പിടിച്ചു .
വൈകീട്ടോടെയാണ് വൃന്ദയുടെ അച്ഛൻ വീട്ടിലെത്തിയത് വന്നപാടെ അയാൾ വൃന്ദയുടെ മുറിയിലെത്തി. കരഞ്ഞ് തളർന്നു കിടന്നിരുന്ന വൃന്ദയുടെ കൈകൾ മുറുകെ പിടിച്ച് അയാൾ നിശബ്ദമായി തേങ്ങി. അവളോട് പലവട്ടം അയാൾ മാപ്പ് ചോദിച്ചു. അവളെ അങ്ങനെയൊരു അവസ്ഥയിലേക്ക് തള്ളി വിട്ടതിൽ തനിക്കും പങ്കുണ്ടെന്നു അയാൾ ഉറച്ചു വിശ്വസിച്ചു. എല്ലാം കാലത്തു തന്നെ അയാൾ അറിഞ്ഞിരുന്നു. പോലീസ് സ്റ്റേഷനിൽ നിന്നും വിളി വന്നിട്ടാണ് അങ്ങോട്ട് യാത്ര തിരിച്ചത്. ഒന്നും ആരോടും പറയാതെയാണ് ഇറങ്ങിപ്പോയത്.
ഇത്തിരി വൈകി ആണെങ്കിലും ൻ്റെ കുട്ടി രക്ഷപെട്ടുവല്ലോ. അല്ലായിരുന്നെങ്കിൽ മോളേ....അവൻ. അവൻ്റെ അച്ഛനും അമ്മയ്ക്കും അതിൽ പങ്കുണ്ട് മോളേ അവരുടെ സപ്പോർട്ട് ഇല്ലാതെ അവനു ഇങ്ങനെ പെൺകുട്ടികളെ ചതിക്കാൻ പറ്റില്ലാ. എൻ്റെ മോള് എവിടെയും പോകണ്ട അച്ഛനുണ്ടല്ലോ മോൾക്ക്. ഈ കുഞ്ഞിനെ നമുക്ക് വളർത്തണം. അച്ഛനും അമ്മയുമുണ്ട് മോളുടെ കൂടെ. എല്ലാം ഒന്നു കഴിയട്ടെ. എന്നിട്ട് മോളൊരു ജോലിക്ക് ശ്രമിക്കു. ജീവിതം തോറ്റു കൊടുക്കാനുള്ളതല്ല. ജയിച്ചു കാണിക്കാനുള്ളതാണ്. അയാൾ അവളുടെ നെറുകയിൽ വാത്സല്യത്തോടെ ചുംബിച്ചു. വേട്ടക്കാരനിൽ നിന്നും ഒരു ഇരയെ രക്ഷപ്പെടുത്തിയ ആശ്വാസം ആ മുഖത്ത് തെളിഞ്ഞു കാണാം.. അപ്പോഴും അയാൾ അവളെ ആശ്വസിപ്പിച്ചു കൊണ്ടിരുന്നു.
വര : സുധി അന്ന
What's Your Reaction?