നാഥുല പാസിൻ്റെ കരനാഥൻ
പ്രശസ്തമായ ഒരു ഹിന്ദി ഷോർട്ട് ഫിലിമുണ്ട്. "പ്ലസ് മൈനസ്".
കുടുംബ ബന്ധങ്ങളെക്കുറിച്ച് വളരെ ലളിതവും ശാസ്ത്രീയവുമായി പ്രതിപാദിക്കുന്ന വളരെ മനോഹരമായ ഒരു ലഘു ചിത്രം.
ചിത്രത്തിൻ്റെ ഇതിവൃത്തം വളരെ മനോഹരമാണ്. എന്നാൽ ചിത്രത്തിൽ ഉപയോഗിച്ചിരിക്കുന്ന ഒരു ബിംബമാണ് എന്നെ വല്ലാതെ ആകർഷിച്ചത്.
ഒരു ട്രെയിനിൽ യാത്ര ചെയ്യുന്ന യുവതി തൻ്റെ ഭർതൃ മാതാവിനോടുള്ള ഈർഷ്യയും അതൃപ്തിയും തൻ്റെ ചലനങ്ങളിലും വാക്കുകളിലും പ്രകടിപ്പിച്ചുകൊണ്ട് ട്രെയിനിലേക്ക് കയറുന്നതാണ് ചിത്രത്തിൻ്റെ തുടക്കം. എന്നാൽ ട്രെയിനിൽ നിന്ന് ഇറങ്ങുമ്പോഴേക്കും തൻ്റെ മനസ്സിലെ അതൃപ്തിയും, അസഹിഷ്ണുതയും സ്നേഹത്തിനും സഹിഷ്ണുതയ്ക്കും വിശ്വാസത്തിനും വഴിമാറുന്ന ഒരു പ്രമേയം ചിത്രത്തിൽ വളരെ മനോഹരമായി വിശദീകരിക്കുന്നു . അത്തരത്തിൽ ഒരു മാറ്റത്തിന് ആ യുവതിയെ പ്രേരിപ്പിച്ചത് തന്നോടൊപ്പം ആ ട്രെയിനിൽ യാത്ര ചെയ്ത ഒരു യുവാവായ ജവാൻ്റെ സാന്നിധ്യമാണ്. വളരെ പക്വമായ അതുപോലെതന്നെ പരിചയസമ്പത്തുള്ള ഇരുത്തം വന്ന ഒരു ഗുരുവിനെപ്പോലെ നിസ്സാരമായ ഉദാഹരണങ്ങളിലൂടെ ആ യുവതിയുടെ മനസ്സിനെ മാറ്റിയെടുക്കുവാൻ അദ്ദേഹത്തിനു കഴിഞ്ഞു എന്നുള്ളതാണ് കഥയുടെ പ്രമേയം.
തനിക്ക് ഏത്തേണ്ട സ്ഥലത്തേക്കു തന്നെയാണ് ആ യുവാവും യാത്രചെയ്യുന്നത് എന്ന് യാത്രമദ്ധ്യേ മനസ്സിലാക്കിയ യുവതി തൻ്റെ ചിന്തകൾക്കും വിശ്വാസങ്ങൾക്കും ധാരണകൾക്കും കുറഞ്ഞ സമയം കൊണ്ട് മാറ്റം വരുത്തുവാൻ കഴിഞ്ഞ മാന്ത്രികമായ വ്യക്തിത്വത്തിന് ഉടമയായ ആ യുവാവിനെ തൻ്റെ ഭർത്താവിന് പരിചയപ്പെടുത്തി കൊടുക്കണം എന്ന് ആഗ്രഹിക്കുന്നു. . റെയിൽവേ സ്റ്റേഷനിൽ ഇറങ്ങുമ്പോൾ തന്നെ കാത്തുനിൽക്കുന്ന ഭർത്താവിന് ആ യുവ സൈനികനെ കാട്ടിക്കൊടുക്കുവാനായി റെയിൽവേ സ്റ്റേഷനിൽ പരതുകയാണ്. എന്നാൽ അവിടെ അദ്ദേഹത്തെ കാണാതെ അദ്ദേഹത്തെ അനുഗമിച്ചിരുന്ന സൈനികരോട് ഹർഭജൻ സിംഗ് എന്ന യുവാവിനെ കുറിച്ച് അന്വേഷിക്കുകയും അദ്ദേഹം വർഷങ്ങൾക്ക് മുമ്പ് മരണപ്പെട്ടുപോയ ഒരു സൈനികനാണ് എന്നറിയുകയും ചെയ്യുന്നിടത്ത് കഥ അവസാനിക്കുന്നു.
എൻ്റെ ഇപ്പോൾ കഴിഞ്ഞ 'വടക്കു കിഴക്കൻ ഇന്ത്യൻ' ( North East) യാത്രയിൽ സന്ദർശിച്ച സിക്കിമിലെ 'നാഥുല പാസ് ' എന്ന സ്ഥലത്തുനിന്ന് മടങ്ങുന്ന വഴി എവിടെയോ വെച്ച് കേട്ട് മറന്ന ക്യാപ്റ്റൻ ഹർ ബച്ചൻ സിംഗ് എന്ന സൈനികൻ്റെ ഓർമ്മ കുടീരം അല്ലെങ്കിൽ അദ്ദേഹത്തിൻ്റെ പേരിൽ സ്ഥാപിച്ച ഒരു ക്ഷേത്രം സന്ദർശിക്കുകയുണ്ടായി. ഞാൻ മുകളിൽ സൂചിപ്പിച്ച ലഘു ചിത്രത്തിൽ പരാമർശിച്ചത് പോലെ നമ്മളൊക്കെ ക്രിക്കറ്റ് താരങ്ങളുടെയും സിനിമാതാരങ്ങളുടെയും രാഷ്ട്രീയ നേതാക്കളുടെയും ഒക്കെ പേരും ചിത്രവും ഓർമകളും മനസ്സിൽ കൊണ്ടു നടക്കുന്നവരാണ്. എന്നാൽ നമ്മുടെ അതിർത്തിയിൽ രാജ്യത്തിൻ്റെ മാനം കാക്കാൻ സ്വന്തം ജീവനും ജീവിതവും ഹോമിച്ച് പണിയെടുക്കുന്ന അല്ലെങ്കിൽ ജീവൻ നഷ്ടപ്പെടുത്തിയ എത്ര ജവാന്മാരുടെ പേരോ ഓർമ്മയോ നമ്മുടെ മനസിലുണ്ടാകും. സ്വയം ഞാൻ അപമാനിതനായ നിമിഷം...
കേവലം 22 വയസ്സുള്ള ഒരുചെറുപ്പക്കാരൻ., പത്തൊൻപതാമത്തെ വയസ്സിൽ മനസ് നിറയെ ആഗ്രഹങ്ങളും അതിനപ്പുറം സ്വന്തം ദേശത്തിനോടുള്ള ഒടുങ്ങാത്ത സ്നേഹവുമായി രാജ്യസേവനത്തിനായി അതിർത്തിയിലേക്ക് എത്തുമ്പോൾ അതികഠിനമായ ശൈത്യവും, വിജനതയുടെ വിങ്ങലും വിരഹത്തിൻ്റെ മുറിവുകളും കഴുത്തിലണിയിച്ച പുഷ്പഹാരങ്ങളാക്കി നാഥുലാ പാസ്സിലെ ഭയപ്പെടുത്തുന്ന സൗന്ദര്യം വാരിപ്പുണർന്ന് നമ്മുടെ അതിർത്തിക്ക് കാവൽ നിൽക്കുന്ന ചിത്രം മനസ്സിൽ ജ്വലിച്ചു വരുന്നത് മലമടക്കുകൾക്കിടയിലെ കൊടും തണുപ്പിലും എനിക്ക് നൽകിയത് തീക്ഷ്ണമായ ഉഷ്ണം. തന്നിലർപ്പിതമായ ചുമതലകൾ നിർവഹിക്കുന്നതിനിടയിൽ അതിശക്തമായി മഞ്ഞു മഴ പെയ്ത ഒരു ദിവസം ആ ശക്തമായ മഞ്ഞുവീഴ്ചയിൽസ്വജീവിതം രാജ്യത്തിന് വേണ്ടി ബലിയർപ്പിക്കുകയാണ് ആ യുവ സൈനികൻ.
മനസ്സിൽ സൂക്ഷിച്ച സ്വപ്നങ്ങളും കണ്ടു മറക്കാതിരുന്ന കിനാവുകളും മഞ്ഞു മലക്കുള്ളിലെ നിത്യ നിദ്രയോടൊപ്പം ഒഴുകിയകന്നപ്പോൾ വിടപറയാൻ മഞ്ഞിൻ്റെ വന്യതയിൽ ഒരു കരം പോലും ഉയർന്നിട്ടുണ്ടാവില്ല. സഹപ്രവർത്തകൻ്റെ ചലനമറ്റ ദേഹമെങ്കിലും വീണ്ടെടുക്കാനാകാതെ ദിനരാത്രങ്ങൾ തിരഞ്ഞു നടന്ന സൈനിക ഉദ്യോഗസ്ഥരുടെ മനസ്സിലേക്ക് ഒരു സ്വപ്നത്തിൽ എത്തി തൻ്റെ മൃതദേഹം കിടക്കുന്ന സ്ഥലം മരണപ്പെട്ടുപോയ സൈനികൻ കാട്ടി കൊടുക്കുമ്പോൾ സ്വശരീരം വെടിഞ്ഞാലും ജവാൻ്റെ ആത്മാവിനു മാതൃഭൂമിക്ക് വേണ്ടിയല്ലാതെ വേറൊരു ചിന്തയില്ല എന്ന പുതിയ ചരിത്രം രചിക്കുകയായിരുന്നു ഹർബച്ചൻ സിംഗ്. തുടർന്ന് അതിർത്തി കാക്കുന്ന നമ്മുടെ സൈന്യത്തിന് ശത്രുക്കളുടെ തന്ത്രപരമായ നീക്കങ്ങളെ കുറിച്ചും മറ്റും സ്വപ്നത്തിലൂടെ മുന്നറിയിപ്പ് നൽകുകയും അങ്ങനെ ഇന്ത്യൻ സൈന്യത്തെ പല സമയത്തും അപകടകരമായ ഘട്ടങ്ങളിൽ രക്ഷിക്കുകയും ചെയ്ത, മരിച്ചുപോയിട്ടും മണ്ണിൽ നിന്ന് പോകാത്ത ആത്മാവായി , നമ്മുടെ സേനക്കുവേണ്ടി നിലകൊള്ളുന്ന അദ്ദേഹത്തിനെ ആദരിക്കുവാനായി സൈന്യത്തിൻ്റെ ലിഖിത നിയമങ്ങൾ പലതും മാറ്റിയെഴുതപ്പെട്ടു എന്നതും ചരിത്രം.
മരിച്ചുപോയ ഒരു സൈനികനെ സർക്കാർ സർവീസിൽ നിന്ന് വിടുതൽ ചെയ്ത് പെൻഷൻ നൽകുന്ന സമ്പ്രദായത്തിന് വിരുദ്ധമായി ജീവിച്ചിരിക്കുന്ന ഒരു സൈനികനായി കണ്ടുകൊണ്ട് കാലാകാലങ്ങളിൽ പ്രമോഷനും ശമ്പളം ലീവ് തുടങ്ങിയ എല്ലാ ആനുകൂല്യങ്ങളും ഇദ്ദേഹത്തിൻ്റെ അറുപതാമത്തെ വയസ്സുവരെ നൽകുകയും അറുപതാമത്തെ വയസ്സിൽ അദ്ദേഹത്തിന് പെൻഷൻ അനുകൂല്യങ്ങൾ അനുവദിക്കുകയും ചെയ്തു. മരണശേഷം ശമ്പളം അമ്മയുടെ അക്കൗണ്ടിലേക്കാണ് അയച്ചു കൊണ്ടിരുന്നത്. അറുപതു വയസിനു ശേഷം പെൻഷനും അമ്മയുടെ അക്കൗണ്ടിലേക്ക് പോകുന്നു. കൂടാതെ പെൻഷനാകുന്നതുവരെ എല്ലാ വർഷവും സെപ്റ്റംബർ 11 മുതൽ രണ്ടു മാസത്തേക്ക് അദ്ദേഹത്തിന് വാർഷിക അവധി അനുവദിക്കുകയും അദ്ധേഹത്തിൻ്റെ ലഗേജുമായി രണ്ടു സൈനികർ അദ്ദേഹത്തിൻ്റെ വീട്ടിലേക്ക് പോകുകയും തുടർന്ന് രണ്ട് മാസത്തെ ലീവിന് ശേഷം ഇതുപോലെ ജവാന്മാർ വന്നു ഇദ്ദേഹത്തിൻ്റെ സാധനങ്ങൾ തിരികെ എത്തിക്കുകയും ചെയ്തിരുന്നു.
നാഥുല പാസ്സ് സന്ദർശിച്ച് മടങ്ങി റൂമിലെത്തിയപ്പോഴാണ് ഇന്ത്യൻ അതിർത്തിയിൽ നിന്നുള്ള ഒട്ടും ആശാസ്യകരമല്ലാത്ത വാർത്തകൾ വന്നത്. യുദ്ധം ഒഴിവാക്കാനാകാത്ത ഒരു സാഹചര്യത്തിലേക്ക് പാകിസ്ഥാൻ ഇന്ത്യയെ നയിക്കുന്നു. അനിവാര്യമായ ഒരു യുദ്ധഘട്ടം ഒഴിവാക്കണമേ എന്ന പ്രാർത്ഥനയിലാണ് രണ്ടു രാജ്യത്തെയും 'മനുഷ്യർ'.
അതിർത്തികൾ വെട്ടിപ്പിടിക്കാൻ വെമ്പുന്നവരോട് പറയാൻ ഒന്ന് മാത്രം. നിങ്ങളുടെ അഭിശപ്ത മോഹ പൂർത്തിക്കായി കുരുതി കൊടുക്കുന്ന ജീവനുകൾ ബാക്കിവെച്ച് പോകുന്ന കൊടും യാതനകളുടെ പാപ ഭാരമില്ലത്ത ഒരു നിമിഷവും നിങ്ങളുടെ ജീവിതത്തിലുണ്ടാവില്ല, നിങ്ങൾ കാരണം തകർന്നടിയുന്ന സംസ്കാരങ്ങളുടെ പ്രേതാവേശമില്ലാത്ത ഒരു സ്പന്ദനവും നിങ്ങളുടെ ആയുസ്സിലുണ്ടാവില്ല.
ക്യാപ്റ്റൻ ഹർഭജൻ സിംഗ് എന്ന സൈനികൻ 'പ്ലസ് മൈനസി'ലൂടെ പുറത്ത് വിടുന്ന ചില ചിന്തകളുണ്ട്. അമ്മായിഅമ്മയെ മനസ്സിലാക്കാത്ത മരുമകളെ നിമിഷങ്ങൾ കൊണ്ട് യഥാർഥ്യത്തിൻ്റെ വെള്ളിവെളിച്ചത്തിലേക്ക് കടത്തി വിടാൻ കഴിഞ്ഞത് ഒരു പട്ടാളക്കാരനാണ്. നിത്യ ജീവിതത്തിലെ അഴിച്ചു മാറ്റാൻ കഴിയാത്ത ഒരു കുരുക്കിനെ എത്ര നിസാരമായി ഒരു പട്ടാളക്കാരന് അഴിച്ചു മാറ്റാം എന്ന് കാവ്യത്മകമായി വിശദീകരിച്ചിരിക്കുന്നു. ഒരു പട്ടാളക്കാരനിൽ നിന്നും നാട് പ്രതീക്ഷിക്കുന്നതും അതാണ്.
ഹർബച്ചൻ സിംഗ് എന്ന സിപായി മരണശേഷം ക്യാപ്റ്റൻ ഹർബച്ചൻ സിങായി ഉയർത്തപ്പെട്ടത് മരണശേഷം രക്ഷകനയി അവതരിച്ചതിനാലാണ്. സംഹാരത്തിൻ്റെ ആളായതിനാല്ല.
ഇന്ത്യൻ അതിർത്തിയിൽ ഇന്ത്യക്ക് മുഖാമുഖം യുദ്ധ സന്നദ്ധനായി നിൽക്കുന്ന ചൈനക്കും ക്യാപ്റ്റൻ ഹർബജൻ സിംഗ് നായകനായി മാറിയത് അതുകൊണ്ടാണ്. ക്യാപ്റ്റൻ ഹർബജൻ സിംഗിൻ്റെ ജനനം യുദ്ധക്കൊതിയന്മാരുടെ പാകിസ്ഥാനിലാണ്.
പരസ്പരം പോരടിച്ച് നിൽക്കുന്ന ഈ മൂന്ന് രാജ്യങ്ങളുടെയും സ്വപ്നങ്ങളിൽ ചോരയുടെ ഗന്ധവും രൂക്ഷമായ നിറങ്ങളുമുണ്ട്. ഇവരുടെ സ്വപ്നങ്ങളിൽ പറന്നെത്തി ചോരയുടെ ഗന്ധമകറ്റാൻ, ഇവരുടെ മനസ്സിലെ രൂക്ഷമായ നിറങ്ങൾ കൊണ്ടു മഴവില്ല് തീർക്കാൻ ഒരു വെള്ളരിപ്രാവായി ക്യാപ്റ്റൻ ഹർഭജൻ സിംഗ് പറന്നു പറന്നെത്തുന്ന നാളിനായി നമുക്ക് അക്ഷമരായി കാത്തിരിക്കാം.
What's Your Reaction?